Sunday, August 24, 2014

മനുഷ്യൻ

                       വാർദ്ധക്യം എന്നത്  മനുഷ്യൻ വീണ്ടും ശൈശവാവസ്ഥയിലേക്ക് എത്തിച്ചേരുന്നു എന്നതാണ്. വളരെയധികം സ്നേഹവും പരിരക്ഷയും വേണ്ടുന്ന കാലം. ഈ ഒരു അവസ്ഥയിൽ മാതാപിതാക്കളെ ഒറ്റപ്പെടുത്തുന്ന സ്ഥിതിവിശേഷങ്ങൾ സമൂഹത്തിൽ ഇന്നും നടന്നുകൊണ്ടിരിക്കുന്നു. പക്ഷെ
ഒറ്റപ്പെടൽ എന്നത് വാർദ്ധക്യം എന്ന അവസ്ഥയിൽ മാത്രമാണോ സംഭവിക്കുന്നത്‌?. അല്ല. ഓരോ വ്യക്തിയും അവന്റെ/ അവളുടെ ജനനം മുതൽ മരണം വരെയുള്ള യാത്രയിൽ പല പല കാരണങ്ങളാൽ ഒറ്റപ്പെടുന്നുണ്ട്.

ഒരു കുഞ്ഞ് ജനിച്ച ഉടനെ വലിച്ചെറിയുന്ന അമ്മമാർ, നരകത്തിൽ പോലും ഇല്ലാത്ത ശിഷാരീതികൾ അടിച്ചേൽപ്പിക്കുന്ന മാതാപിതാക്കൾ...ഇത്തരത്തിൽ പോവുന്നു കലികാല കാഴ്ചകൾ. മനുഷ്യൻ എന്ന അബദ്ധസൃഷ്ടി എന്തിന് നടത്തി എന്ന് ദൈവം ആലോചിക്കുന്നുണ്ടാവും ഇപ്പോൾ.

പിറന്നു വീഴുന്ന ഓരോ കുഞ്ഞിനും വേണ്ടത് അമ്മയുടെയും അച്ഛന്റെയും സ്നേഹവും സാമീപ്യവും ലാളനയും ആണ്. അമ്മ എന്ന സ്നേഹത്തിന്റെ പിറവി കൂടിയാണ് ഒരു കുഞ്ഞിന്റെ ജനനത്തിലൂടെ സംഭവിക്കുന്നത്‌.

ഇവിടെ ജന്മനാ മാനസികവും ശാരീരികവും ആയ വൈകല്യങ്ങളുള്ള കുട്ടികൾ ധാരാളം ഉണ്ട്. ചില കുടുംബങ്ങളിൽ മാതാപിതാക്കളും ബന്ധുക്കളും ഇവരെ പൊന്നുപോലെ നോക്കുന്നു. ഞാൻ അത് നേരിട്ട് കണ്ടറിഞ്ഞിട്ടുള്ളതാണ്. പക്ഷെ സ്നേഹവും പരിരഷയും കൂടുതൽ കിട്ടണം എന്ന വ്യാജേന അവരെ സ്നേഹാലയങ്ങളിൽ കൊണ്ട് ചെന്നാക്കുന്നവരുമുണ്ട് നമ്മുടെ സമൂഹത്തിൽ .സ്വന്തം മാതാപിതാ ക്കളിൽ നിന്നും കിട്ടാത്ത എന്താണ് ഇവിടെ കിട്ടുക??. സ്നേഹം പെയ്തിറങ്ങേണ്ട അവസ്ഥയിൽ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നതിലൂടെ നാം നമ്മുടെ സംസ്കാരത്തെയാണ് കുഴിവെട്ടി മൂടുന്നത്. ഒറ്റപെടലുകൾ തീരാ വേദനകൾ ആയി   പലരുടെ ജീവിതത്തിലും ചിലപ്പോൾ അത് വാർദ്ധക്യം വരെ നീളുന്നു.

നമ്മുടെ സ്നേഹനിർ ഭരമായ പെരുമാറ്റം തീർച്ചയായും അവരുടെ വൈകല്യങ്ങളെ ഇല്ലാതാക്കും. അല്ലാത്തപക്ഷം പുതിയ വൈകല്യങ്ങൾ നമ്മളാൽ സൃഷ്ടിക്കപ്പെടും.

സ്വന്തം കുഞ്ഞിനെ, അച്ഛനെ, അമ്മയെ, സഹോദരങ്ങളെ അങ്ങനെ ബന്ധത്തിന്റെ ആഴം മനസിലാക്കാൻ,  തിരിച്ചറിയാൻ കഴിയാത്തവിധം മനുഷ്യൻ രാക്ഷസജന്മം കൈകൊണ്ടിരിക്കുന്നു. ഒന്നും അറിയില്ലെങ്കിലും എല്ലാം അറിയാം എന്ന അഹന്തയോടെ അവൻ യാത്ര തുടർന്നുകൊണ്ടേ ഇരിക്കുന്നു.

എവിടെ പോയി ഒളിച്ചാലും കഴുകി കളഞ്ഞാലും തീരാത്ത പാപങ്ങൾ ചെയ്തുകൂട്ടിയുള്ള  യാത്ര. ഒരുനാൾ തീരും. ഈയാംപാറ്റകളെ പോലെ എരിഞ്ഞടങ്ങും.








Wednesday, February 27, 2013

നൊസ്റ്റാള്‍ജിയ :- അമ്പലവഴികളിലൂടെ.....





എന്‍റെ കുടുംബം ഉള്‍പ്പടെ ആറ് വാര്യര്‍ കുടുംബങ്ങളായിരുന്നു ഉക്കാനിക്കോട് ശിവക്ഷേത്രത്തെ ചുറ്റിപറ്റി ഉണ്ടായിരുന്നത്. ഞങ്ങളുടെ എല്ലാം കുലത്തൊഴി ലിന്‍റെ ചുരുക്കപ്പേരാണ് "കഴകം" എന്നത്. മുകളില്‍ പറഞ്ഞ ആറ് കുടുംബങ്ങള്‍ക്ക് ആയിരുന്നു കഴകപ്രവര്‍ത്തി ഉണ്ടായിരുന്നത്. മാലകെട്ടല്‍‍,നിവേദ്യത്തിനും പൂജക്കുമുള്ള പാത്രങ്ങളൊക്കെ കഴുകി വൃത്തിയാക്കല്‍‍ അങ്ങനെ അമ്പലത്തില്‍ പൂജ ഒഴികെയുള്ള കാര്യങ്ങളൊക്കെ കഴകപ്രവര്‍ത്തിയി ല്‍ പെടും.

നിങ്ങളില്‍ പലരും അമ്പലങ്ങളില്‍ ഈയുള്ളവരെ കണ്ടിരിക്കും.അമ്പലവാസികളെ ഇല്ലേ?പാടങ്ങള്‍ക്കു നടുവിലായിട്ടാണ് അമ്പലം.എന്തൊരു ഭംഗി ആണെന്നോ??.അങ്ങ് ദൂരെ വളഞ്ഞു പുളഞ്ഞു കിടക്കുന്ന സഹ്യപര്‍വ്വത നിരകള്‍, അങ്ങിങ്ങായി കരിമ്പനകൂട്ടങ്ങള്‍ അങ്ങനെ എല്ലാതരത്തിലും പാലക്കാടിന്‍റെ ആ ഭംഗി അന്നത്തേക്കാളും ഇന്നാണ് ആസ്വദിക്കുന്നത്.എങ്ങോട്ടു നോക്കിയാലും സൗന്ദര്യം.

ഇങ്ങു കുടുംബത്തില്‍ നിന്നും നോക്കിയാല്‍ അമ്പലം കാണാം.പാടവരമ്പിലൂടെ നടന്നുവേണം ക്ഷേത്രത്തിലെത്താന്‍‍....... വയല്‍കാറ്റ് കൊണ്ട് പാടവരമ്പിലൂടെ അമ്മൂമ്മയുമായി സ്കൂള്‍ ഇല്ലാത്ത ദിവസങ്ങളില്‍ രാവിലെയും വൈകുന്നേരവും അല്ലെങ്കില്‍ വൈകുന്നേരങ്ങളിലും അമ്പലത്തില്‍ പോകുമായിരുന്നു. രാത്രി ഏറെ ഇരുട്ടിയാലും ചിലപ്പോള്‍പാടവരമ്പിലൂടെ അല്ലെങ്കില്‍ റോഡിലൂടെ ആണ് തിരിച്ചുവരവ്‌...വരമ്പിലൂടെ രാത്രി വരുമ്പോള്‍ തവളകളുടെ പോക്രോം,പോക്രോം ശബ്ദമാണ് കൂടുതലും കേള്‍ക്കുക.വളരെ ശ്രദ്ധയോടുകൂടി നടക്കണം,പാമ്പ് കാണും എന്നൊക്കെ അമ്മൂമ്മ പറയും.
കയ്യിലുള്ള ടോര്‍ച്ച്, പേടി കാരണം നാലുപാടും അടിച്ചുകൊണ്ടാണ്നടപ്പ്. മുന്നോട്ടു വെളിച്ചം കാണിച്ച് നടക്കാന്‍ അമ്മൂമ്മ പറയും.
പോകുന്ന വഴിയില്‍ ഒരു ഭാഗത്ത്‌ പാടവരമ്പിന്‍റെ തൊട്ടു താഴെ ഒരു കിണര്‍ ഉണ്ടായിരുന്നു. പേടികാരണം ആ ഭാഗത്ത്‌ എത്തുമ്പോള്‍ നടത്തംവളരെ പതുക്കെ ആവും. കൊയ്ത്തുകാലം കഴിഞ്ഞാല്‍ പാടത്തിലൂടെ ഇറങ്ങി നടക്കും. കണ്മുന്നില്‍ എല്ലാം തെളിഞ്ഞു വരുന്നു.പാലക്കാട്‌ വേലകളുടെ നാടാണ്. പ്രസക്തമായ് പല വേലകൾ ഉണ്ട് നെന്മാറ വല്ലങ്ങി അതിൽ പ്രസക്തം. ഞാർക്കോട്ടുകാവ്, കാളികാവ് ഈ രണ്ട് ക്ഷേത്രങ്ങളിലെയും വേലകൾ കുടുംബ വീടിന്റെ മുന്നിലൂടെ ആണ് കടന്നു പോവുക. കാളയുടെയും കുതിരയുടെയും വലിയ രൂപങ്ങൾ മനോഹരമായി അലങ്കരിച്ച് ബാന്റുവാദ്യങ്ങളും മറ്റുമായി എന്ത് രസമായിരുന്നു. കൂടെ പോണം എന്ന് വാശി പിടിക്കുമ്പോൾ വെയിലാറട്ടെ കുട്ടാ കുഞ്ഞുലക്ഷ്മിയും വരും എന്നിട്ട് പോകാം എന്ന് അമ്മൂമ്മ പറയും. രാത്രിയിൽ ബാലെയും നാടകങ്ങളും മറ്റും ഉണ്ടാകും. ക്ഷേത്രങ്ങളിൽ ഇടയ്ക്കു തിരുവിളയാടൽ പോലുള്ള ഭക്തസിനിമകളും പ്രദർശിപ്പിക്കാറുണ്ട്. എല്ലാം കണ്ടതിന് ശേഷമേ തിരിച്ചു വരാറുള്ളൂ. കൂട്ടുകാർ എല്ലാവരും ഉണ്ടാകും. എന്നാലും ഞാൻ അമ്മൂമ്മയുടെ കൂടെതന്നെ ആകും. തിരിച്ച് പോകാൻ പറ്റാത്ത ആ കാലം ഓർക്കുമ്പോൾ ശരിക്കും സങ്കടം വരുന്നു. അതുപോലെ അങ്ങ് ദൂരെ പെരുമഞ്ചിറ കാവിലും പോകുമായിരുന്നു. പനമ്പായയും മറ്റും എടുത്ത് നടന്നായിരുന്നു എല്ലാ കാവുകളിലും പോയിരുന്നത്.



ഞങ്ങള്‍ക്ക് നെല്‍കൃഷി ഉണ്ടായിരുന്നു.ഇപ്പോഴും ഉണ്ട് പക്ഷേ ആര്‍ക്കും നോക്കാന്‍ സമയമില്ലാ ത്തതിനാല്‍ പാട്ടത്തിനു കൊടുത്തിരിക്കുകയാണ്.
ഞാറ് നടുന്ന സമയത്തും കൊയ്ത്തുകാലത്തും അമ്മൂമ്മയുടെ കൂടെ പാടത്ത് പോകുമായിരുന്നു.
പാടത്തിന്‍റെ വിവിധ ഭാവങ്ങള്‍ കാണേണ്ടത് തന്നെ ആണ്. ഞാറ് നടുന്ന കാലം, നെല്‍ക്കതിര്‍ ഏന്തി നില്‍ക്കുന്ന കാലം,കൊയ്ത്ത് കാലം, കൊയ്ത്ത് കഴിഞ്ഞുള്ള കാലം,വരണ്ടു കിടക്കുന്ന കാലം അങ്ങനെ ഒരു മനുഷ്യജന്മത്തിന് തുല്യമായ അവസ്ഥ.എത്ര കണ്ടാ ലും മതിവരാത്ത നല്ല ഒരു സിനിമ പോലെ തന്നെ ആണ് നമ്മുടെ ഓരോരുത്തരുടെയും കുട്ടിക്കാലം മുതല്‍ക്ക്‌ മണ്ണോട് ചേരുന്നത് വരെയുള്ള കാലം.ഒന്നോര്‍ത്തു നോക്കൂ.ശരിയല്ലേ??.

ശങ്കരന്‍‍,തത്ത,ചിന്നന്‍‍,ചെല്ല അങ്ങനെ എത്രയോ പണിക്കാര്‍‍.എല്ലാവരുമായി വളരെ ചങ്ങാത്തമായിരുന്നു.അവരുടെ "കുട്ടാ അല്ലെങ്കില്‍ വാര്യരുകുട്ടീ" എന്ന സ്നേഹത്തോടുകൂടിയുള്ള വിളി ഇന്നും കാതിലുണ്ട്.ഇപ്പോഴും അവരെയെല്ലാം കാണുമ്പോള്‍‍ അടുത്തുപോയി സംസാരിക്കാറുണ്ട്. കൊയ്ത്ത് കഴിഞ്ഞാല്‍ നെല്ല് മെതിക്കുന്നത് കുടുംബത്തായിരുന്നു.ഒരു മുറിയില്‍ നെല്ല് കൂട്ടിയിടും.വീട്ടിന്‍റെ മുറ്റത്ത്‌ വയ്കോല്‍കൂനകള്‍ അതില്‍ ചാടി മറിഞ്ഞും മറ്റുമുള്ള ആ കാലം എന്ത് രസമായിരുന്നു.ഒരുത്സവ പ്രതീതി തന്നെ ആയിരുന്നു. ഇപ്പോള്‍ കൊയ്ത്തുകാലം കഴിഞ്ഞാല്‍ പാട്ടത്തിന്‍റെ ഇത്ര ശതമാനം നെല്ലുമായി ഒരു വരവ്.പണ്ടത്തെ പോലെ ഒരു ബഹളവുമില്ല.ഈ പണിക്കാരെ ആരെയും ഇപ്പോള്‍ ഒരു ജോലിക്കും കിട്ടാതെ ആയിരിക്കുന്നു എന്ന് അമ്മൂമ്മ പറയും. പണ്ട് വേലികെട്ടുവാനും തെങ്ങുകയറുവാനും എന്നുവേണ്ട ഒന്നുമില്ലെങ്കില്‍ പോലും വീട്ടില്‍ വരുമായിരുന്ന ഇവര്‍ക്ക് ഇപ്പോള്‍ പഞ്ചായത്ത്‌ വക പണിയണ്ട്, ദിവസക്കൂലിക്ക്.അവരെ സംബന്ധിച്ച് വളരെ നല്ല കാര്യം തന്നെ ആണ്.അതിനാല്‍‍ ഈ പണിയൊക്കെ ഇപ്പോള്‍ നമ്മള്‍ തന്നെ പഠിക്കേണ്ട അവസ്ഥയാണ് .

അമ്മൂമ്മക്ക് പറ്റുന്ന നാള്‍‍ വരെ കഴകം ചെയ്തിരുന്നു.ഇപ്പോള്‍ നടക്കാന്‍‍ വളരെപ്രയാസമുണ്ട്. വെളിയിലോട്ട്‌ ഒന്നും പോകാറില്ല പക്ഷേ,വീട്ടിലെ‍ തൊടിയിലും സ്വന്തം കാര്യങ്ങളുമായി ഇപ്പോഴും ഓടി നടക്കുന്നുണ്ട്. ദൈവം എല്ലാ ആയുരാരോഗ്യങ്ങളും നല്‍കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

എന്‍റെ അച്ഛനും കഴകം തന്നെ ആയിരുന്നു ജോലി.ഇന്നും തുടര്‍ന്ന് കൊണ്ടിരിക്കുന്നു. കുറേയേറെ അമ്പലങ്ങളില്‍ അച്ഛന്‍ ജോലി ചെയ്തിട്ടുണ്ട്. എന്‍റെ ഒന്‍പതാം ക്ലാസ്സ്‌ മുതലുള്ള ജീവിതം കോട്ടയത്തായിരുന്നു.ഇവിടെ തൃക്കയില്‍ ശിവക്ഷേത്രത്തില്‍ ആയിരുന്നു അച്ഛന് ജോലി.ഇവിടെ വന്നിട്ടാണ് ഉത്സവ ദിവസങ്ങളിലെ അമ്പലജോലികള്‍ ഞാന്‍ കാണുന്നതും കൂടുതല്‍ കാര്യങ്ങള്‍ പഠിക്കുന്നതും.ഉത്സവം തുടങ്ങിയാല്‍ നല്ല തിരക്ക് തന്നെ ആയി രിക്കും. കൊടിയേറ്റ് മുതല്‍ രാവിലത്തെ പൂജക്കുള്ളതും ഭക്തജനങ്ങള്‍ക്കും ആവശ്യമായ മാലകള്‍ കെട്ടുക,ശീവേലി,ശ്രീഭൂതവലി,ഉത്സവബലി, വിളക്കിന് എഴുന്നള്ളിപ്പ് എന്നീ കാര്യങ്ങളില്‍ വിളക്കെടുക്കുക,പൂജാ പാത്രങ്ങള്‍ കഴുകുക അങ്ങനെ ഉത്സവദിവസങ്ങള്‍ തിരക്കോട് തിരക്ക് തന്നെ.

അച്ഛന്‍റെ കുടുംബ വീട് കോട്ടയത്ത്‌ മറിയപ്പള്ളി ആയിരുന്നു.അച്ഛന്‍റെ കുടുംബത്തില്‍ കഴകം നാട്ടകം പൊന്‍കുന്നത്ത് കാവില്‍ ആയിരുന്നു. അച്ഛന്‍റെ പെങ്ങളും ഭര്‍ത്താവും ആയിരുന്നു ഇവിടെ കഴകപ്രവര്‍ത്തി ചെയ്തിരുന്നത്.
ഞങ്ങളുടെ പേരപ്പനും,പേരമ്മയും.ഇവിടുത്തെ ഉത്സവ സമയത്തും വിളക്കെടുക്കാനും മറ്റും ഇടയ്ക്കു ഞങ്ങള്‍ പോകുമായിരുന്നു.വിനുകുട്ടനും പൊന്നൻ ചേട്ടനും ചിലപ്പോൾ ഒമാനകുട്ടൻ ചേട്ടനും എല്ലാവരും ഉണ്ടാകും. ആദ്യമായി ആനയുടെ മുന്‍പില്‍ വിളക്കെടുക്കുമ്പോള്‍ വളരെ പേടി ഉണ്ടായിരുന്നു. പേടിയുടെ കൂടെ ചെറിയ നാണവും ഉണ്ടായിരുന്നു കാരണം ഷര്‍ട്ട്‌ ഇടാന്‍ പാടില്ല എന്നത് തന്നെ. എന്‍റെ കൂടെ പഠിക്കുന്ന പെണ്‍കുട്ടികളും അല്ലാതെ ഉള്ളവരും എല്ലാവരും എന്നെ അര്‍ദ്ധനഗ്നന്‍ ആയി കാണുമല്ലോ എന്നൊക്കെ ക്രമേണ അതൊക്കെ മാറി.വിളക്കെടുക്കുക അതും ഭഗവാന് മുന്നില്‍.. അത് ഒരു ഭാഗ്യം തന്നെ അല്ലെ.ആനക്ക് തൊട്ടു മുന്നിലായിരിക്കും ഞാന്‍ വിളക്കും പിടിച്ചു നില്‍ക്കുന്നത്.ചില വിരുതന്മാര്‍ വിളക്കിനും ആനക്കും ഇടയിലൂടെ കടക്കാന്‍ നോക്കും.അങ്ങനെ ചെയ്യുവാന്‍ പാടി ല്ലാത്തതാണ്.ഭഗവാന് തെളിക്കുന്ന വിളക്കല്ലേ അതുകൊണ്ടാണ് ഇടയ്ക്കു കയറരുത് എന്ന് പറയുന്നത്.പിന്നീട് അച്ഛന്‍ പറഞ്ഞു തന്നതിനനുസരിച്ചു ആരെയും അങ്ങനെ കടത്തി വിട്ടിട്ടില്ല.

തന്ത്രിമാര്‍, തിരുമേനിമാര്‍, മേളക്കാര്‍... എല്ലാവരേയും ഞാന്‍ ഓര്‍ക്കുന്നു. ഉത്സവദിവസങ്ങളില്‍ അമ്പലത്തില്‍ തന്നെ ആയിരിക്കും അധികസമയവും. സ്റ്റേജില്‍ പരുപാടികള്‍ ഉണ്ടെങ്കിലും കാണാന്‍ അധികം പോകാറില്ല കാരണം പിടിപ്പതു പണി അമ്പലത്തിനകത്ത് ഉണ്ടായിരിക്കും.അമ്പലത്തില്‍ നിന്നും 2 ദിവസം പറക്ക്‌ എഴുന്നള്ളിപ്പുണ്ടാവും.അതൊരു ആഘോഷമായുള്ള പോക്കാണ്. വിളക്ക് പിടിക്കുമ്പോള്‍ ചെരുപ്പ് ഇടാന്‍ പാടില്ല. നഗ്നപാദനായാണ് ഈ യാത്ര. തിരുമേനിമാര്‍, കമ്മറ്റിക്കാര്‍, അരി, നെല്ല് ഇത്യാദി സാധനങ്ങള്‍ പിടിക്കുവാന്‍ വേണ്ടിയുള്ളവര്‍, കാണിക്ക വഞ്ചിയുമായി ഒരാള്‍, അങ്ങനെ ഒരു പത്തു പതിനഞ്ചു പേരോളം പറക്ക് പോകുവാന്‍ ഉണ്ടാകും.ഭഷണം ഒക്കെ പല വീടുകളില്‍ ആയി നേരത്തെ തന്നെ ഏര്‍പ്പാട് ചെയ്തിട്ടുണ്ടാകും.രാവിലെ 9 മണിയോടെ ഇറങ്ങിയാല്‍ രാത്രി ചിലപ്പോള്‍ 9 മണി ആവും തിരിച്ചു അമ്പലമെത്താന്‍.......

ചിലപ്പോള്‍ ആറാട്ടിന് ഞാനായിരിക്കും വിളക്ക് പിടിക്കുക അല്ലെങ്കില്‍ അച്ഛനോ ഉണ്ണിയോ.ആറാട്ട് നടക്കുന്നത് മണിപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ത്തില്‍ ആണ്.ആറാട്ട് കഴിഞ്ഞു വൈകുന്നേരത്തോടു കൂടി ദീപാരാധനക്ക് ശേഷം അവിടെ നിന്നും തിരികെ അമ്പലത്തിലേക്ക്.വളരെ മനോഹരമായി നാട്ടുകാര്‍ വഴിയൊക്കെ വൃത്തിയാക്കി വിളക്ക് കത്തിച്ചു വച്ചുകൊണ്ട് ആറാട്ടിനെ വരവേല്‍ക്കും.ഈ സമയത്തും പറയെടുപ്പ് ഉണ്ടാകും.ശരിക്കും ഭക്തസാന്ദ്രമായ അന്തരീഷം ആയിരിക്കും.അമ്പലം ദീപലംകൃതം ആയി രിക്കും.അമ്പലത്തില്‍ എത്തിയാല്‍ തന്ത്രി കൊടിയിറക്കത്തിനുള്ള കര്‍മങ്ങള്‍ തുടങ്ങും.ശിവസ്തുതികള്‍ മുഴങ്ങിക്കൊണ്ടേ ഇരിക്കും. ഗംഭീരമായ വെടി ക്കെട്ടോടുകൂടി ആ ഒരു വര്‍ഷത്തെ ഉത്സവം കൊടിയിറങ്ങും.

അച്ഛനും, അമ്മയും, ഉണ്ണിയും, ഞാനും വീണ്ടും പാലക്കാടിന്‍റെ സൗന്ദര്യ ത്തിലേക്ക് തിരിച്ചുവന്നെങ്കിലും അമ്മൂമ്മയുടെ കൂടെ അമ്പലങ്ങള്‍ തോറും ഓടി നടന്നതും, തൃക്കയില്‍ ക്ഷേത്രവും, ഉത്സവരാവുകളും എല്ലാം ഓര്‍മ യില്‍ ഒതുങ്ങി നില്‍ക്കുന്നു.

എല്ലാ ദിവസവും അമ്പലത്തിൽ പോകുന്ന പതിവ് എനിക്കില്ല. പിറന്നാൾ ദിവസം അമ്മ പറയും ഇന്നെങ്കിലും ഒന്ന് അമ്പലത്തിൽ പോയിട്ട് വാ എന്ന്. പക്ഷേ പോകാറില്ല. എനിക്ക് തോന്നും ചില ദിവസങ്ങളിൽ പോണം എന്ന് അന്ന് പോകും. പ്രാർത്ഥന ഒന്നും നടത്താറില്ല. പക്ഷേ പ്രദക്ഷിണം വെച്ച് വരുമ്പോൾ പറയാൻ വയ്യാത്ത മാനസിക സംതൃപ്തി എന്നിലുണ്ടാകും. എന്നാലും ഒരു ഭക്തന്‍ എന്ന നിലയിലും അല്ലാതെയും എത്രയോ ഭാഗ്യം ചെയ്തിട്ടു ള്ളവനാണ് ഞാന്‍ എന്ന് ചിലപ്പോള്‍ തോന്നാറുണ്ട്. ഭഗവാന് വേണ്ടി മാല കെട്ടാന്‍, വിളക്ക് പിടിക്കാന്‍ അങ്ങനെ അങ്ങനെ എത്രയോ കാര്യങ്ങള്‍.....അമ്പല വഴികളിലൂടെ ഉള്ള യാത്ര ഇപ്പോഴും തുടര്‍ന്ന് കൊണ്ടിരിക്കുന്നു. ദര്‍ശനത്തില്‍ മാത്രം ഒതുങ്ങിയുള്ള യാത്ര...

Saturday, September 29, 2012

നൊസ്റ്റാള്‍ജിയ :- ഓര്‍മ്മകളിലേക്ക് ഒരു യാത്ര....കുട്ടന്‍റെ 'ഉസ്കൂള്‍""' കാലം.







 ദാ..വലതു വശത്തു നിന്നും ആറാമത് നില്ക്കുന്നതാണ്  ഞാന്‍. 

കണ്ണംപരിയാരം എന്ന എന്‍റെ പ്രകൃതിസുന്ദര ഗ്രാമത്തിലൂടെ നല്ലതും ചീത്തയുമായ ഒരായിരം ഓര്‍മ്മകളിലേക്ക് ഒരു യാത്ര.

സ്കൂളില്‍ പോകുന്നതിനു ഞങ്ങള്‍ അന്ന് പറഞ്ഞിരുന്ന പേരാണ് "ഉസ്കൂളില്‍ പോവുക" എന്നാണ്.

മറക്കില്ല ഒരിക്കലും മറക്കാനാവില്ല  നല്ല നല്ല 'കുരുത്തക്കേടുകള്‍’ നിറഞ്ഞ അന്തരീഷം .സ്നേഹനിധികളായ എന്‍റെ  എല്ലാ അധ്യാപകരെയും ഞാന്‍ ഈ നിമിഷം‍ സ്മരിക്കുന്നു. ലോകത്തിന്‍റെ  ഏതു കോണില്‍‍ ആണെങ്കിലും എല്ലാ നന്മകളും ഉണ്ടാകട്ടെ എന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു.
എന്‍റെ സ്കൂള്‍ ജീവിതം തുടങ്ങുന്നത് ബാലന്മാഷ് എന്ന നന്മ നിറഞ്ഞ പ്രധാനാധ്യാപകനില്‍ നിന്നുമാണ്.എന്നെ  രി ശ്രീ കുറിപ്പിച്ചത് അദ്ദേഹമാണ്.ബാലന്മാഷിന്‍റെ  ഉടമസ്ഥതയിലുളള   കണ്ണംപരിയാരം സ്കൂളില്‍തന്നെയായിരുന്നു എന്‍റെ നാലാം ക്ലാസ്സ്‌ വരെയുള്ള പഠനം. എന്‍റെ അമ്മവീടിനടുത്തായതുകൊണ്ട് നടന്നായിരുന്നു ഞങ്ങള്‍ സ്കൂളില്‍ പോയികൊണ്ടിരുന്നത്.  നടത്തം ഒരു രസം തന്നെ ആയിരുന്നു.  സ്ലയ്റ്റും കല്ലുപെന്‍സിലും പുസ്തകങ്ങളും സഞ്ചിയിലിട്ട് കൂട്ടുകാരോട്കളിപറഞ്ഞും വഴക്കുണ്ടാക്കിയും  മാങ്ങയെറിഞ്ഞും  ഞാവല്‍പഴം പെറുക്കിയും അങ്ങനെ  എല്ലാമായിരുന്നു ആ പോക്കുവരവ്...


കുറച്ചു പടികള്‍ കയറിവേണമായിരുന്നു സ്കൂള്‍ അങ്കണത്തിലെത്താന്‍.., പക്ഷെ സ്കൂളിന്‍റെ പടി കയറുമ്പോള്‍ ആ രസം ഒക്കെപോകും. പെട്ടെന്ന് വൈകുന്നേരം ആകണേ എന്ന പ്രാര്‍ത്ഥനയോടുകൂടിയാണ് ക്ലാസ്സ്‌മുറിയിലെത്തുക. ക്ലാസ്സ്മുറിയിലെത്തിയാലും ബഹളത്തിന് കുറവൊന്നുമില്ല, ക്ലാസ്സ്ടീച്ചര്‍ വരുന്നത് വരെ ബഹളം തന്നെ.പഠിക്കണം എന്ന വിചാരം തീരെയില്ലാ.....പക്ഷെ പെണ്‍കുട്ടികളേയും ആണ്‍കുട്ടികളേയും തരം തിരിച്ച് ചോദ്യം ചോദിപ്പിക്കുന്ന പിരീയഡുകളില്‍ മാത്രം പഠിക്കാനുള്ള ഉത്സാഹം കാണിച്ചിരുന്നു.  കാരണം അവര്‍ ഉത്തരം 
പറഞ്ഞില്ലെങ്കില്‍ അവരെ ബഞ്ചില്‍ കേറ്റി നിര്‍ത്താന്‍ പറയാം അല്ലെങ്കില്‍ അടി കൊടുക്കാന്‍ പറയാം.... അതുപോലെ തിരിച്ചുമുണ്ട് കേട്ടോ. ഞങ്ങള്‍ ഉത്തരം പറയാതിരുന്നാല്‍ പെണ്‍കുട്ടികളുടെ ഇടയില്‍ കൊണ്ട് ഇരുത്തും, അടി കിട്ടും. അന്ന് പെണ്‍കുട്ടികളുടെ ഇടയില്‍ ഇരുത്തിയാല്‍ വലിയ നാണക്കേടാണ്.
             
             "പക്ഷെ ഇന്നത്തെ തലമുറ എന്നുവച്ചാല്‍ യു. പി തലം മുതല്‍ക്കേ ഇടയിലും മടിയിലും എവിടെയും ഒരു നാണക്കേടും കൂടാതെ  ഇരിക്കുവാന്‍ സന്നദ്ധരാണ് " ഈ സന്നദ്ധത എനിക്ക് എല്‍.. പി തലത്തിലേ കൈവന്നു...പക്ഷേ അത് ശരിക്കും നാണംകെട്ട് വിഷമിച്ചുകൊണ്ടായിരുന്നു.. 

ഒരു ദിവസം ക്ലാസ്സില്‍ ചോദ്യം ചോദിച്ചത് ഞാനായിരുന്നു, പക്ഷേ ആ കുട്ടി ഉത്തരം പറഞ്ഞില്ല... ഞാന്‍ സന്തോഷിച്ചു. ആ  സന്തോഷം അധികസമയം നീണ്ടു നിന്നില്ല. "എന്നാല്‍ അതിന്‍റെ ഉത്തരം വിജീഷ് തന്നെ പറഞ്ഞു കൊടുക്കൂ" എന്ന് ക്ലാസ്സ്ടീച്ചര്‍ പറഞ്ഞപ്പോള്‍
എന്‍റെ നല്ല ജീവന്‍ പോയി. കാരണം, അതിന്‍റെ  ഉത്തരം എനിക്കറിയില്ല..
അതുതന്നെ. അടിയുടെ ചൂടുംപേറി ഞാന്‍ പെണ്‍കുട്ടികളുടെ ഇടയിലേക്ക്.ആ രംഗം ദാ ഇപ്പോഴും മനസ്സില്‍ തങ്ങിനില്‍ക്കുന്നു.

                              ഇന്ന് സ്കൂളുകളിലെ ഉച്ചഭക്ഷണ മെനു വളരെ പോക്ഷകമൂല്യം ഉള്ളതാണ് എന്ന കേട്ടറിവ് എത്രത്തോളം ശരിയാണ് എന്നെനിക്ക് അറിയില്ല. എന്‍റെ സ്കൂളില്‍ ഉച്ചഭക്ഷണം എന്നത് ഉച്ചകഞ്ഞിയും പയറും ആയിരുന്നു.

വേണ്ടവരുടെ പേര് വിവരങ്ങള്‍ നേരത്തെ പറയണം...  കുറച്ചു കുട്ടികള്‍  ചോറ് കൊണ്ടുവരുമാ യിരുന്നു....വീട് അടുത്തായതിനാല്‍ ഞാന്‍ പോയി കഴിച്ചിട്ട് വരുകയാണ് പതിവ്...കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ എനിക്കും ചോറ് കൊണ്ട് പോകണം എന്ന് അമ്മൂമ്മയോട് പറഞ്ഞു..ആദ്യമൊക്കെ വഴക്ക് പറഞ്ഞു..പിന്നീട് ചെറിയ ചോറ്റുപാത്രത്തില്‍ എനിക്കിഷ്ടമുള്ള പരിപ്പുകറിയുമോക്കെയായി ഞാനും സ്കൂളില്‍ എത്തിത്തുടങ്ങി. ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ ഇരിക്കുന്നതിന്‍റെ തൊട്ടടുത്തായിട്ടാണ് കഞ്ഞിയും പയറും കൊടുക്കുന്നത്. 
കഞ്ഞി വേണ്ടെന്നു വെക്കാം,കുറച്ചു പയര്‍ കിട്ടാന്‍ എന്താ വഴി എന്നായി ചിന്ത. പാറുചേച്ചീയാണ് ഉച്ചകഞ്ഞിയും പയറും ഉണ്ടാക്കുന്നത്..ഞങ്ങളുടെ അടുത്ത വീടാണ്...പക്ഷേ
ചോദിച്ചാല്‍ വീട്ടില്‍ പോയി പറഞ്ഞുകൊടുക്കും അതുകൊണ്ട് വേണ്ട, കഞ്ഞി ക്യുവില്‍ നില്ക്കാന്‍ തീരുമാനിച്ചു.
                                ഞാന്‍ പാറുചേച്ചീ കണ്ടുപിടിക്കാതിരിക്കാന്‍ ചോറ്റുപാത്രത്തിന്‍റെ
മൂടി കാണിച്ചും തല താഴ്ത്തിയും പാറുയേച്ചിയുടെ അടുത്തേക്ക്.... പാറുചേച്ചീയുടെ അടുത്തെത്തിയതും 'അവന്‍ കഞ്ഞി ലിസ്റ്റില്‍ ഇല്ലത്തവനാണേ എന്നൊരുത്തന്‍' ചേച്ചി എന്നെ ഒന്ന് നോക്കി എന്നിട്ട് വാരസ്യാര്‍കുട്ടിയോ?? എന്‍റെ ദയനീയ ഭാവം കണ്ടിട്ടാണോ അതോ ഞാന്‍ ആ അലറിയവന്‍ പറഞ്ഞപോലെ ശരിക്കും "കഞ്ഞി" എന്ന ലിസ്റ്റില്‍ പെടാത്തതിനാലാണോ .... എന്തായാലും പയര്‍ 
കിട്ടി.  ചക്രശ്വാസം വലിച്ചുകൊണ്ടുള്ള ആ പോക്കും ചോറ് കൊണ്ടുവരലും അന്നത്തത് കൊണ്ട് നിര്‍ത്തി. എന്തുതന്നെ ആയാലും ഇപ്പോഴും വളരെയധികം ഇഷ്ടമുള്ള ഒരു ഭക്ഷണം ആണ് കഞ്ഞി, അതിന്‍റെ കൂടെ പയറും ചുട്ട പപ്പടവും പിന്നെ ഒരുപ്പിലിട്ടതും ഉണ്ടങ്കില്‍ കുശാലായി അല്ലേ ???

കൂട്ടുകാരുമൊത്ത്…..കൂട്ടുകാര്‍ എന്ന് പറഞ്ഞാല്‍ അനൂപ്‌, രാഗേഷ്, സുജീഷ്, മുകുന്ദന്‍, സുഭാഷ് അങ്ങനെ..ചില പേരൊക്കെ മറന്നിരിക്കുന്നു. 
പി.ടി(പ്ലേ ടൈം) പിരീയഡിലും 
ഇന്‍റര്‍വെല്‍ സമയത്തും ഇവരുമായി എന്തൊക്കെ കളികളായിരുന്നു.വണ്ടിയോടിക്കല്‍, സാറ്റ്, കള്ളനും പോലീസും അങ്ങനെ അങ്ങനെ ഒത്തിരി... 
                                      ഇന്നത്തെ കുട്ടികള്‍ക്ക് കമ്പ്യൂട്ടര്‍  എന്ന ലോകം ആണ് എല്ലാം.
കുട്ടികള്‍ മാത്രമല്ല മുതിര്‍ന്നവരും ഏറെ സമയവും അതിന്‍റെ മുന്നിലാണ്.. എല്ലാം ആവശ്യമാണ്... ശരിയും തെറ്റും അറിഞ്ഞ് ഉപയോഗിക്കണം എന്നതാണ് പ്രധാനം..
ഫിലോസഫി വേണ്ടേ!! (എന്നോട് തന്നെ ഹ..ഹ..ഹാ) കാരണം  ദേ..ഈ കുന്ത്രാണ്ടം ഉള്ളതുകൊണ്ടാണല്ലോ എനിക്ക് ഇങ്ങനെ കുത്തിക്കുറി ക്കുവാന്‍ പറ്റുന്നത് അല്ലേ??

സ്കൂള്‍ വിട്ടാല്‍ ഒരോട്ടമാണ്......
ആദ്യമെത്തിയാല്‍ സന്തോഷം അല്ലെങ്കില്‍ വാശി കൂടും..നാളെ സ്പീഡ് കൂട്ടണം എന്നൊക്കെ വിചാരിച്ചു കൊണ്ട് വീട്ടിലേക്കു ഓടിക്കയറും...എന്തെങ്കിലും കഴിച്ചു എന്ന് വരുത്തി അനൂപിന്‍റെ വീട്ടിലേക്കു പോകും... കുട്ടിയും കോലും, കള്ളനും പോലീസും, സാറ്റ്, ചക്ക്, സെവെന്‍ പീസ്, തായം, ഇട്ടൂലി, കുന്നിക്കുരു ശേഖരിക്കുക, ചോറും കറിയും വക്കുക, തീപ്പെട്ടി ചിത്രങ്ങള്‍ ശേഖരിക്കുക, ഈര്‍ക്കില്‍ കൊണ്ടുള്ള കളികള്‍, ഉജാലകുപ്പിയും ചെരിപ്പും ഉപയോഗിച്ച് അല്ലെങ്കില്‍ പനംകായ് ഉപയോഗിച്ച് വണ്ടി ഉണ്ടാക്കല്‍, ടയര്‍ ഉരുട്ടല്‍, ബള്‍ബില്‍ വെള്ളം നിറച്ചു ഫിലിം റോള്‍ ശേഖരിച്ച്  സിനിമാപ്രദര്‍ശനം....അങ്ങനെ ഓടിയും, ഇരുന്നും ഉള്ള പല പല നാടന്‍ കളികളായിരുന്നു ഞങ്ങള്‍ കൂടുതലും കളിച്ചിരുന്നത്. ഫുട്ബോളും ക്രിക്കറ്റും ഒക്കെ കുറച്ചു കഴിഞ്ഞാണ് ഞങ്ങളുടെ ഇടയിലേക്ക് വന്നത്.  
       'ഉണ്ണി' എന്‍റെ അനിയന്‍ കോട്ടയത്തുനിന്നും വന്നതിനു ശേഷമാണ് പുറത്തുപോയി കളിയ്ക്കാന്‍ പറ്റിയില്ലെങ്കിലും കുഴപ്പമില്ല കൂട്ടിനു ആളുണ്ടല്ലോ എന്ന് തോന്നിത്തുടങ്ങിയത്.പക്ഷേ പിന്നീട് ഞങ്ങള്‍ രണ്ടും പല കള്ളങ്ങളും പറഞ്ഞു  പുറത്തു പോയി കളിക്കാന്‍ തുടങ്ങി.ഞാന്‍ കുറച്ചു വര്‍ഷം അമ്മയും, അച്ഛനും, ഉണ്ണിയും കൂടെയില്ലാതെ അമ്മൂമ്മയുടെയും അമ്മാവന്‍റെയും കൂടെ നിന്നിരുന്നു. ഞാന്‍ മൂന്നില്‍ പഠിക്കുന്ന സമയത്താണ് അവര്‍ തിരികെ വന്നത് എന്നാണ് എന്‍റെ ഓര്‍മ. 

     ഞായറാഴ്ചകളില്‍ അന്ന് ദൂരദര്‍ശന്‍ ചാനലില്‍ ചന്ദ്രകാന്ത, പിന്നെ സിനിമ അതിനു ശേഷം ഡെന്‍വര്‍ ദി ലാസ്റ്റ് ദിനോസര്‍ എന്ന കാര്‍ട്ടൂണ്‍, വീട്ടില്‍ ടി.വി ഇല്ലാത്തതുകൊണ്ട് സിനിമ അനൂപിന്‍റെ ഒരു ബന്ധു വീട്ടിലും അതിനുശേഷമുള്ള കാര്‍ട്ടൂണ്‍ അവിടെ വെക്കാത്തതിനാല്‍ മണി മേമയുടെ വീട്ടിലുമായിട്ടാണ് കണ്ടുകൊണ്ടിരുന്നത്‌.., മണിമേമക്ക് കുട്ടികളില്ല. നല്ല സ്നേഹമായിരുന്നു  ഞങ്ങളോട്. 
സിനിമ കാണുമ്പോള്‍ ഇടിയൊക്കെ വന്നാല്‍ നിരങ്ങി നിരങ്ങി ടി.വിയുടെ അടുത്തെത്തുമായിരുന്നു...ചിരി വരുന്നു... ആ കാലഘട്ടം എത്ര മനോഹരമായിരുന്നു.

  
എന്‍റെ അമ്മാവനടക്കമുള്ള അന്നത്തെ കണ്ണംപരിയാരം യുവത്വനിര വാര്യത്തെ പടിക്കലായിരുന്നു വൈകുന്നേരങ്ങളില്‍ ഒത്തുകൂടുക.. ചില സമയങ്ങളില്‍ ഞാനും ഉണ്ണിയും അവിടെ പോയി നില്‍ക്കും, പഠിക്കാനോന്നുമില്ലേടാ എന്ന് ചോദിച്ചുകൊണ്ട്  ഇവരൊക്കെ ഞങ്ങളെ അവിടെനിന്നും ഓടിക്കും. ഉണ്ണിമാമ, കണ്ണന്‍കുട്ടിമാമ, ജയന്‍ചേട്ടന്‍, ഗോകുലേട്ടന്‍, പപ്പേട്ടന്‍ അങ്ങനെ ഒരു നിര തന്നെ ഉണ്ടാവും പടിക്കല്‍..   ജയന്‍ചേട്ടനെ കാണുമ്പോഴേ ഞങ്ങള്‍ 
ഓടുമായിരുന്നു. കണ്ണുരുട്ടി ഒരു ചോദ്യമുണ്ട് അത് ഭയന്നിട്ടാണ് ആ ഓട്ടം.
അവരുടെ കൊച്ചുവര്‍ത്തമാനങ്ങള്‍ കേള്‍ക്കാതിരിക്കനാണോ അതോ ഞങ്ങള്‍ പഠിച്ചു മിടുക്കരാവാനാണോ? രണ്ടിനും ഭംഗം വരാതിരിക്കാന്‍  വേണ്ടി യാവും ഞങ്ങളെ ഓടിക്കുന്നത്..അതെ.. അതു തന്നെയാണ് സത്യം.
അമ്മാവന്‍ മാങ്കുറുശ്ശി സ്കൂളില്‍ മാഷായിരുന്നു ഇപ്പോള്‍ പ്രധാനാധ്യാപകനായി. അമ്മാവനും  ശിങ്കിടികളും ചില വൈകുന്നേരങ്ങളില്‍ ക്രിക്കറ്റ് കളിയുണ്ടായിരുന്നു, കാളികാവ് പോകുന്ന വഴിയിലെ പറമ്പില്‍..... ചിലപ്പോഴൊക്കെ ഞങ്ങളും പോകാറുണ്ട്...ക്രിക്കറ്റ് ജ്വരം ഞങ്ങളുടെ തലയ്ക്കു 
പിടിച്ചത് ഇങ്ങനെയാണ്..ഒരു ദിവസം വൈകുന്നേരം ഞങ്ങള്‍ വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുകയാണ്.....

വിളക്ക് വെക്കുന്ന സമയത്തും ഞങ്ങള്‍ കളിയാണ്‌.. അമ്മൂമ്മയും അമ്മയും മാറി മാറി വഴക്ക് പറയുന്നുണ്ടെങ്കിലും, അമ്മാവന്‍ കളി കഴിഞ്ഞു വരാത്തതിനാല്‍  ഞങ്ങള്‍ കളി തുടര്‍ന്നുകൊണ്ടിരുന്നു.. മഴ പെയ്തു വഴുക്കലുള്ള മുറ്റത്ത്‌ ഞാന്‍ വീണു... വലതു കാല്‍മുട്ടില്‍ ആഴത്തില്‍ മുറിവുണ്ടായിരുന്നു.. അമ്മാവന്‍ വരുന്നത് വരെ വേദന കടിച്ചു പിടിച്ചുകൊണ്ടിരുന്നു. അമ്മാവന്‍റെ വഴക്കൊക്കെ കേട്ടുകൊണ്ട്, 
അമ്മാവന്‍റെ ഹെര്‍ക്കുലീസ് സൈക്കിളില്‍ ഡോക്ടറെ കാണാന്‍ പോയി...ആറ് തുന്നിക്കെട്ടുണ്ടായിരുന്നു..ആ പാട് ഇപ്പോഴും വലതു കാല്‍മുട്ടിലുണ്ട്...സന്ധ്യാ സമയത്തുള്ള കളി അങ്ങനെ അങ്ങ് നിന്നു...നിര്‍ത്തി.

          കളി എന്നത് ഒരു തരം ഭ്രാന്തായിരുന്നു ഞങ്ങള്‍ക്ക്, മഴയത്തും വെയിലത്തും  ഒരുപോലെ..ഒരു നിമിഷം അടങ്ങിയിരിക്കില്ല..എന്ത്  കള്ളം പറഞ്ഞു ഞങ്ങള്‍ അതിനു വഴി കണ്ടെത്തുമായിരുന്നുകളിയില്ലാത്ത സമയത്ത് ചുമ്മാ  പടിക്കലിരുന്നുകൊണ്ട് റോഡിലൂടെ പോകുന്നവണ്ടികള്‍ ഏതൊക്കെ എന്ന് നോക്കുക, എണ്ണമെടുക്കുക. അതുമായി ബന്ധപെട്ട്പറഞ്ഞ അംബാസിഡര് ശത്രുവിനെപറ്റിയുള്ള പോസ്റ്റ് നിങ്ങള്‍ വായിച്ചു കാണുമല്ലോ???

അങ്ങനെ..അങ്ങനെ പറഞ്ഞാല്‍ തീരാത്തത്ര..കാക്കത്തൊള്ളായിരം കാര്യങ്ങള്‍.സ്കൂള്‍ കാലഘട്ടത്തിലെ വിട്ടുപോയ കുറെ കുരുത്തക്കേടുകള്‍ ഇനിയുമുണ്ട്...എല്ലാം ഓര്‍ത്തെടുത്ത് വീണ്ടും നിങ്ങളെ ബോറടിപ്പിക്കാം ..ഇപ്പോഴല്ല ....പക്ഷെ അധികം താമസിപ്പിക്കില്ല  കേട്ടോ.

നിങ്ങള്‍ക്കുമുണ്ടാകാം ഇതിലും എത്രയോ രസകരവും സങ്കടകരവുമൊക്കെ ആയ അനുഭവങ്ങള്‍..ഇല്ലേ?? എല്ലാം  ഒന്നോര്‍ത്തെടുത്തു നോക്കൂ ..




Saturday, December 10, 2011

നൊസ്റ്റാള്‍ജിയ :- എന്‍റെ അംബാസിഡര്‍ ശത്രു...........


                                                                                          ഞാന്‍ നിങ്ങളേവരെയും കൊണ്ടുപോവുകയാണ്കുട്ടന്‍റെ അതായത് എന്‍റെ ബാല്യകാലത്തിലേക്ക് ....സ്വാതന്ത്രം എന്നത് ശരിക്കും അനുഭവിച്ചറിഞ്ഞ കാലം... .അപ്പോള്ഇന്നത്തെ കുട്ടികള്‍ക്ക് സ്വാതന്ത്രം ഇല്ലേ ??? എന്ന ചോദ്യത്തിന് എന്‍റെ കയ്യില്‍ഉത്തരം ഇല്ല. വിഷയം നിങ്ങള്‍ക്ക് വിട്ടു  തന്നിരിക്കുന്നു...

അമ്മയും
അച്ഛനും പിന്നെ അനിയനും ഇല്ലാതെ എനിക്ക് പാലക്കാട്അമ്മൂമ്മയുടെയും അമ്മാവന്റെയും കൂടെ നില്ക്കേണ്ടി വന്നിട്ടുണ്ട്. അച്ഛനും അമ്മയും അനിയനും അങ്ങ് കോട്ടയത്തായിരുന്നു.

അതെല്ലാം  പോട്ടെ കുട്ടന്‍റെ വിഷയത്തിലേക്ക്...എന്‍റെ ശത്രുവിലേക്ക് വരാം അല്ലേ?...

അന്ന്നമ്മുടെ റോഡുകളില്‍ രണ്ടു തരത്തിലുള്ള  അംബാസിഡര്‍ കാറുകള്‍കാണുമായിരുന്നു . ഒന്ന്  മുഴുവന്‍വെള്ള നിറവും പിന്നെ കറുത്ത  നിറത്തോട് കൂടിയതും.      എന്‍റെ ധാരണ വെള്ള കാറുകളില്‍ പോകുന്നവരെല്ലാം നല്ലവര്‍.. കറുത്ത കാറുകളില്‍ഉള്ളവര്‍‍  എല്ലാം  ദുഷ്ടന്മാര്‍ എന്നായിരുന്നു ‍.  എല്ലാദിവസവും കാറുകളുടെ എണ്ണം നോക്കുമ്പോഴും കറുത്തതാണ്കൂടുതല്‍, എന്‍റെ ദേഷ്യം ഓരോ നിമിഷവും കൂടി കൂടി വന്നു....

ഒരു ദിവസം കൂട്ടുകാര്‍ ആരും തന്നെ വന്നില്ല...അന്നും പതിവുപോലെ പടിക്കല്‍ നിന്നും
അക്കേഷ്യ മരത്തിനു താഴെ ഇരുന്നും എണ്ണാന്‍ തുടങ്ങി, രക്ഷയില്ല കറുത്തത് തന്നെ സ്കോറിംഗ്... ഞാന്‍ തീരുമാനിച്ചു... ഇത് അവസാനിപ്പിക്കാന്‍....വളവിലേക്ക് കണ്ണും കാതും കൂര്‍പ്പിച്ചുകൊണ്ട്, കയ്യില്‍ ഉരുളന്‍ കല്ലുമായി ഞാന്‍...ദാ വരുന്നു എന്‍റെ ശത്രു...സര്‍വശക്തിയും സംഭരിച്ചുകൊണ്ട് എറിഞ്ഞു....."ചിലും" കാറിന്‍റെ ചില്ല് പൊട്ടിയ ശബ്ദം...സഡന്‍ ബ്രെക്കൊടുകൂടി കാര്‍ നിന്നു. അതിലും വേഗതയില്‍ ഞാന്‍ ഓടി.."അമ്മൂമ്മേ എന്നെ കൊല്ലാന്‍ വരുന്നേ" എന്നലറിക്കൊണ്ട്.എന്‍റെ വലിയ വായിലുള്ള നിലവിളി കേട്ട് അടുക്കളയിലായിരുന്ന അമ്മൂമ്മ "എന്താ കുട്ടിക്ക് പറ്റിയത്" എന്ന് ചോദിച്ചുകൊണ്ട് പുറത്തേക്കു വന്നു. എനിക്കുപകരം മുറ്റത്ത്‌ നില്‍ക്കുന്ന ആളുകളെ കണ്ട്‌ അമ്മൂമ്മക്ക്‌ ഞാന്‍ എന്തോ കുരുത്തക്കേട്‌ ഒപ്പിച്ചിട്ടുണ്ടെന്നു മനസ്സിലായി.

കൂട്ടത്തില്‍ പ്രായമായ ഒരാള്‍, ആ കുട്ടി എവിടെ? ഇങ്ങോട്ട്
വിളിക്കു..ഇങ്ങനെയാണോ കുട്ടികള്‍..എന്ത് അഹമ്മതിയാണ്....എന്നൊക്കെ വാ തോരാതെ എന്നെ ചീത്ത പറഞ്ഞുകൊണ്ടിരിക്കുകയാണ്. "എന്താ കുട്ടി ചെയ്തത്???..കുട്ടിയുടെ നിലവിളി മാത്രമേ ഞാന്‍ കേട്ടുള്ളൂ"...എന്നൊക്കെ അമ്മൂമ്മ അവരോടു പറയുന്നത് ഞാന്‍  കേള്‍ക്കുന്നുണ്ട്... കുട്ടാ...കുട്ടാ എന്ന് അമ്മൂമ്മയുടെ ഉറക്കെയുള്ള വിളി  കേട്ട് പതുക്കെ കട്ടിലിനടിയില്‍ കയറി ഒളിച്ചിരുന്ന ഞാന്‍ പുറത്തേക്കുവന്നു. എന്ത് കുരുത്തക്കേടാണ് നീ കാണിച്ചതെന്ന് ചോദിച്ചു അമ്മൂമ്മയും വഴക്ക് പറയാന്‍ തുടങ്ങി....ഞാന്‍ കരയാന്‍ തുടങ്ങി....

വഴിയില്‍ നിന്നും ഈ കുട്ടി കല്ലെടുത്ത്‌ കാറിലേക്ക് എറിഞ്ഞു... ഭാഗ്യത്തിനാണ് ആര്‍ക്കും ഒന്നും പറ്റാതിരുന്നത്‌.....ഇത് കേട്ടതും അമ്മൂമ്മ വീണ്ടും...എന്താ കുട്ടി...ആരുടെയെങ്കിലും ദേഹത്ത് കൊണ്ടിരുന്നെങ്കിലോ.. .എനിക്ക് വയ്യാ..എന്‍റെ ഈശ്വരാ.......കൂട്ടത്തില്‍ പ്രായമായ ആള്‍ എന്നെ അടുത്തേക്ക് വിളിച്ചു, ഇനിമുതല്‍ ഇങ്ങനെ ഒന്നും ചെയ്യരുത്..ചീത്ത കുട്ടികളാണ് ഇങ്ങനെ ചെയ്യുക എന്നൊക്കെ ഉപദേശിച്ചു...അമ്മൂമ്മയോട് അവര്‍ വീണ്ടും സംസാരിച്ചു...പറഞ്ഞു വന്നപ്പോള്‍ എന്‍റെ അമ്മയെ പഠിപ്പിച്ച മാഷും കുടുംബവും ആയിരുന്നു....എന്‍റെ കുടുംബത്തെ അറിയുന്നവര്‍ ആയതുകൊണ്ട് ഞാന്‍ രക്ഷപെട്ടു തലനാരിഴക്ക്!!!!!

സത്യം:- അന്നുമുതല്‍ ഇന്നുവരെ ആരെയും അറിഞ്ഞോ അറിയാതെയോ  വേദനിപ്പിക്കില്ല എന്ന് ഞാന്‍ തീരുമാനിച്ചു. പക്ഷെ പ്രാവര്‍ത്തികമാക്കാന്‍ ഇന്നും കഴിഞ്ഞിട്ടില്ല എന്നെനിക്കു തോന്നുന്നു..ഏവരോടും ഒരുകാര്യം മാത്രം... അറിഞ്ഞുകൊണ്ട് വേദനിപ്പിക്കാന്‍ കഴിയില്ല എന്നുള്ളത് എന്നിലുള്ള സത്യമാണ്...പിന്നെ അനുഭവിക്കാനുള്ളത് "കയ്പും മധുരവും" എല്ലാം ഇവിടെ ഈ ജന്മഭൂമിയില്‍ വച്ച് അനുഭവിച്ചു തന്നെ തീര്‍ക്കണം.

*****************************************************************************************************